Kerala

ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും പൈസ ഇല്ലാത്തതുകൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്തവരുണ്ട്. അങ്ങനെ കുറച്ചുപേര്‍ തന്റെ അടുത്ത് വന്നിരുന്നു. പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. അതിനാണ് ഒരുദിവസം കൂടെ ജയിലില്‍ കിടന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.

കോടതിയലക്ഷ്യമല്ല തന്റെ പ്രവര്‍ത്തിയെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. 10.15 ന് ബോബി ചെമ്മണ്ണൂരിൻ്റെ അഭിഭാഷകരോട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ തിരക്കിട്ട് ജയിലിന് വെളിയിലിറങ്ങിയത്.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സ്വമേധയാ ഹര്‍ജി പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകരോട് അടക്കം കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചതിന് പിന്നാലെയുണ്ടായ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ നടപടി.

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്. ഈ തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു

ഉപാധികളോടെയാണ് കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിലുണ്ട്. പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വ്യക്തമാക്കി. ദ്വായര്‍ത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവില്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment