Kerala

വീട്ടിൽ കയറി കുടുംബത്തെ അക്രമിച്ച പ്രതികൾ പിടിയിൽ

ആലപ്പുഴ: പട്ടണക്കാട് സ്വദേശി അബിനേയും കുടുംബത്തേയും സംഘം ചേർന്നു വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍.

പ്രതികള്‍ അബിനെ അക്രമിക്കുന്നതുകണ്ട് തടയാൻ വന്ന അബിന്റെ ഭാര്യയെ കുത്തി പരിക്കേല്‍പ്പിക്കുകയും അമ്മയെ ചവിട്ടിവീഴ്ത്തുകയും ചെയ്തു. ഒളിവില്‍പോയ പ്രതികളെ പട്ടണക്കാട് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

പട്ടണക്കാട് പഞ്ചായത്ത് 17-ാം വാർഡില്‍ തയ്യില്‍ വീട്ടില്‍ പോള്‍സണ്‍ (37), പട്ടണക്കാട് തയ്യില്‍ വീട്ടില്‍ താലിഷ് (42), പട്ടണക്കാട് 18-ാം വാർഡില്‍ ഇടവഴിയേക്കല്‍ വീട്ടില്‍ ബിജു (44), പട്ടണക്കാട് 8-ാം വാർഡില്‍ കൊല്ലംവെളി കോളനിയില്‍ സജയ് (28), പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡില്‍ കൊല്ലേച്ചിവെളി വീട്ടില്‍ വിഷ്ണു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2015 ല്‍ ഒറ്റമശ്ശേരിയില്‍ ലോറി ഇടിപ്പിച്ച്‌ രണ്ട് പേരെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികളാണ് പോള്‍സനും സഹോദരൻ താലിഷും. പോള്‍സണ്‍ അർത്തുങ്കല്‍ പോലീസ് സ്റ്റേഷനില്‍ 2010-ലെ കൊലപാതകക്കേസിലെ പ്രതി കൂടിയാണ്. സജയ് പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമക്കേസിലെ പ്രതിയുമാണ്. വിഷ്ണുവിന് പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ നാല് കേസുണ്ട്. പട്ടണക്കാട് എസ് ഐ സുരേഷിന്റെ നേതൃത്വത്തില്‍ ജി എസ് ഐ രാജേന്ദ്രൻ വി എം, സി പി ഒമാരായ അനൂപ് കെ പി, അരുണ്‍കുമാർ എം, ഷൈൻ, വിനില്‍, അനീഷ്, സുഹാസ്, വിശാന്തിമോൻ, ഹോം ഗാർഡ് ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.