Kerala

ശബരിമലയിൽ പത്ത് ശതമാനം തീർത്ഥാടകരെ സ്‌പോട്ട് എന്‍ട്രി വഴി കടത്തി വിടണം; കെ സുരേന്ദ്രന്‍

പീരുമേട്: ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിലും പരിസര പ്രദേശങ്ങളിലുമൊക്കെ ഒരുക്കള്‍ പൂർത്തിയായി വരികയാണ്. തീർത്ഥാടകർക്ക് ഏറ്റവും സുഖകരമായ തീർത്ഥാടനം ഉറപ്പ് വരുത്തുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്. ദർശനത്തിനായി മുഴുവന്‍ തീർത്ഥാടകരേയും ഓണ്‍ലൈന്‍ ബുക്കിങ് വഴി കടത്തിവിടാനാണ് തീരുമാനം. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്. ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത്ശതമാനം പേരെ സ്പോട്ട്എന്‍ട്രി വഴി കടത്തി വി ടണമെന്നാണ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

തിരക്ക്നിയന്ത്രിക്കാന്‍ പരിചയ സമ്പന്നരും മിടുക്കരുമായ പോലീസ് ഉദ്യേഗസ്ഥരെ ക്രൗഡ് മാനേജ്മെന്റിനായി നിയോഗിക്കുകയാണ് വേണ്ടത്. പോലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. അത് ഇത്തവണ ഉണ്ടാകാന്‍ പാടില്ല. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സജജീകരണങ്ങള്‍ പ്രായോഗികമായിരിക്കില്ല. തിരുപ്പതിയില്‍ വര്‍ഷം മുഴുവന്‍ ഭക്തര്‍ വന്നുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ശബരിമല അതില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക ഘട്ടത്തില്‍ മാത്രമാണ് ദര്‍ശനം ഉള്ളതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഭക്തജനങ്ങളോട് മുമ്പ് അനുവര്‍ത്തിച്ച സമീപനം എന്തായിരുന്നുവെന്നത് ഇപ്പോഴും ഭക്തരുടെ മനസ്സിലുണ്ട്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.