Kerala

നടപടിക്ക് മുന്നോടിയെന്ന് സംശയം; ശബരിമല അവലോകന യോഗത്തില്‍നിന്ന് എഡിജിപി ഔട്ട്‌

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപി എം ആർ അജിത് കുമാറിനെ ഒഴിവാക്കി.

ഡിജിപിയും ഇന്റലിജൻസ് ഹെഡ് ക്വാട്ടേഴ്‌സ് എഡിജിപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ അജിത് കുമാറാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

പ്രതിപക്ഷവും പി വി അൻവറും അജിത് കുമാറിന്റെ ശബരിമലയിലെ ഇടപെടലില്‍ വിമർശനങ്ങള്‍ ഉന്നയിക്കുകയും അജിത് കുമാറിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവരികയും ചെയ്തിരുന്നു. ഇതെല്ലാം നിലനില്‍ക്കുന്നതിനിടെ അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍ നിന്ന് മാറ്റിനിർത്തിയത് ഏറെ നിർണായകമാകുകയാണ്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ ഉള്‍പ്പെടെ ആവശ്യം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ യോഗത്തില്‍ നിന്ന് അജിത് കുമാറിനെ മാറ്റുന്നത് അദ്ദേഹത്തെ എഡിജിപി സ്ഥാനത്തുനിന്ന് നീക്കുന്നതിന് മുന്നോടിയായിട്ടാണോ എന്ന തരത്തിലും ചർച്ചകള്‍ ഉണ്ടാകുന്നുണ്ട്.

ഇന്നത്തെ യോഗത്തില്‍ ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈൻ ബുക്കിങ്ങ് മാത്രം അനുവദിക്കാൻ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കും. വെർച്ച്‌വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും.