Kerala

എഡിജിപിയുടെ കുടുംബക്ഷേത്രത്തിൽ നിന്ന് സ്വർണം മോഷ്ടിച്ച പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായമണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്നു പവന്‍ മോഷണം പോയ സംഭവത്തില്‍ പൂജാരിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു.

പൂജാരി അരുണ്‍ ആണ് അറസ്റ്റിലായത്. 3 പവന്റെ മാല, ഒരു ജോടി കമ്മല്‍, ചന്ദ്രക്കല എന്നിവയാണ് മോഷണം പോയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൂന്തുറയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ കേസില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു. പിന്നാലെ ഇയാളെ വിട്ടയച്ചിരുന്നു.

പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസില്‍ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലില്‍ നിന്ന് പോറ്റി അരുണിനെ പൂജയ്ക്കിടെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്. പൂന്തുറ ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു അരുണ്‍. മോഷണക്കേസില്‍ സ്റ്റേഷനില്‍ ഹാജരായി വിവരങ്ങള്‍ നല്‍കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അരുണ്‍ എത്തുന്നതിനായി കാത്തുനില്‍ക്കാതെ കുര്യാത്തിലെ കോവിലില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പരാതി ഉയർന്നതിന് പിന്നാലെ രാത്രിയോടെ അരുണിനെ തിരികെ കൊണ്ടുവിട്ടു. പൊലീസ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അരുണ്‍ പോറ്റിയും കോവില്‍ ട്രസ്റ്റ് ഭാരവാഹികളും ഫോർട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോർട്ട് എസിപിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അരുണിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.