Politics

കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ മുഖ്യമന്ത്രി; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടരുന്നതിനിടെ ഇന്ന് സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയിലെത്തിയിരുന്നില്ല. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു വിശദീകരണം. എന്നാൽ വളരെ പ്രധാനപ്പെട്ട എഡിജിപി-ആർഎസ്എസ് ബന്ധത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യം വലിയ ചർച്ചകളിലേക്ക് വഴിതെളിച്ചു. 

അതേസമയം, കെകെ രമ എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിൽ അവതരണാനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പിന്നെ ചോദ്യം അനുവദിച്ചതെന്തിനാണെന്നും സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്തില്ലെന്ന് പറഞ്ഞാൽ സർക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.  ഇക്കാര്യത്തിൽ സർക്കാർ പ്രതിരോധത്തിലാണെന്നും സ്പീക്കറുടെ വിവേചനം ചോദ്യം ചെയ്യുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.

93 ഡിപ്പോകളിൽ നിന്നും 85% ഡിപ്പോകൾ ലാഭകരമാണെന്നും ടാർഗറ്റ് 9  കോടി രൂപയാണെന്നും മന്ത്രി കെബി ഗണേഷ് കുമാർ സഭയിൽ പറഞ്ഞു. ഇതിലേക്ക് എത്തിക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്നും ​ഗണേഷ് കുമാർ പറഞ്ഞു. നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചിട്ടുണ്ട്. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ടെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. അതേസമയം, കോഴിക്കോട് കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അപകടം ഡ്രൈവറുടെ കുഴപ്പമല്ല. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചുവെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. 

തുടർച്ചയായി മൂന്ന് ദിവസം അടിയന്തര പ്രമേയം ചർച്ചക്കെടുത്തു എന്ന അപൂർവ്വതയും ഈ സഭാ കാലയളവിലുണ്ടായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലാണ് ആദ്യം ചർച്ച അനുവദിച്ചത്. എന്നാൽ പ്രതിപക്ഷ പ്രതിഷേധം സ്പീക്കറുടെ ഡയസിലേക്കും എത്തിയതോടെ സഭ പിരിഞ്ഞതിനാൽ ചർച്ച നടന്നില്ല. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയെ സംബന്ധിച്ചും തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ചും പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ ചർച്ച നടന്നു. എന്നാൽ നാലാമതായി നൽകിയ അടിയന്തര പ്രമേയത്തിന് അനുമതിയും നൽകിയില്ല.