Kerala

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

പത്തനംതിട്ട: ട്രെയിന്‍ യാത്രക്കാരായ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്. കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളാണ് മോഷ്ട്ടാക്കൾ കവര്‍ന്നത്. ബര്‍ത്തിന് അരികില്‍ ഇവര്‍ വെച്ചിരുന്ന ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണോ കവര്‍ച്ച നടത്തിയത് എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികളുടെ മൊഴി. വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദമ്പതികള്‍, സംഭവത്തില്‍ കാട്പാടി റെയില്‍വെ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് ഹൊസൂറില്‍ സ്ഥിരതാമസക്കാരായ ദമ്പതികള്‍ നാട്ടില്‍ വന്നു മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്.