Kerala

ആന്ധ്രയിൽ പുതിയ മിസൈൽ പരീക്ഷണ കേന്ദ്രം; അനുമതി നൽകി കേന്ദ്ര സുരക്ഷാ കാബിനറ്റ് കമ്മിറ്റി

ന്യൂഡൽഹി: ആന്ധ്രാപ്രദേശിൽ പുതിയ മിസൈൽ പരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകി കേന്ദ്ര സുരക്ഷാ കാബിനറ്റ് കമ്മിറ്റി. ഒട്ടനവധി പുതിയ മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും ആണ് ഇന്ത്യ വികസിപ്പിച്ചെടുക്കുന്നത്. ഇത് മുഴുവൻ പരീക്ഷിക്കാൻ ആവശ്യമായ സ്ഥലം പോരാതെ വന്നതോടെയാണ് ആന്ധ്രപ്രദേശിൽ പുതിയ സ്ഥലം അനുവദിച്ചത്.

ആന്ധ്രാപ്രദേശിലെ നാഗയലങ്ക മേഖലയിലാണ് പുതിയ മിസൈൽ പരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകിയിരിക്കുന്നത്. പുതിയ മിസൈൽ പരീക്ഷണ സംവിധാനം വഴി ഉപരിതലത്തിൽ നിന്നും വായുവിൽ നിന്നുള്ള മിസൈൽ സംവിധാനങ്ങൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ, റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയ തന്ത്രപരമായ മിസൈൽ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിന് ഉപയോഗിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

വളരെ ഷോർട്ട് റേഞ്ചുള്ള എയർ ഡിഫൻസ് സിസ്റ്റംസ്, മാൻ പോർട്ടബിൾ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, വായു മിസൈൽ സംവിധാനങ്ങൾ, തുടങ്ങി പ്രതിരോധ സേനകൾക്കായി വൻതോതിൽ ആയുധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൻ്റെ വിപുലമായ ഒരുക്കത്തിലാണ് ഡിആർഡിഒ.

2014 ൽ നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ, പ്രതിരോധ ഇറക്കുമതി രാജ്യം ആയിരുന്ന ഇന്ത്യ ഇന്ന് പല യൂറോപ്പ്യൻ രാജ്യങ്ങൾക്ക് ഉൾപ്പെടെ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി.