Kerala

യുകെജി വിദ്യാർത്ഥിയെ തല്ലി പരിക്കേൽപ്പിച്ചു; അധ്യാപിക ഒളിവിൽ

തൃശൂർ: യുകെജി വിദ്യാർഥിയെ മർദിച്ച കേസിൽ അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല.

ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല എന്ന കാരണത്താൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ചുവയസ്സുകാരനെ അധ്യാപികയായ സെലിൻ ക്രൂരമായി മർദിച്ചത്. ആദ്യം കുട്ടിയെ ചൂരൽ കൊണ്ട് അടിച്ചെന്നും എന്നാൽ കരയാത്തതിനെ തുടർന്ന് വീണ്ടും മർദിച്ചതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. അടിയേറ്റ കുട്ടിയുടെ കാലിൽ നിരവധി മുറിവുകളുണ്ട്.

സംഭവത്തിൽ നെടുപുഴ പൊലീസാണ് കേസെടുത്തത്. പോലീസിനെതിരെയും നിലവിൽ പരാതിയുണ്ട്. പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് പരാതി. അതോടൊപ്പം പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് മേൽ സ്കൂൾ അധികൃതർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്. പരാതി പിൻവലിച്ചാൽ കുട്ടിക്ക് 3 വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തെന്നാണ് വിവരം.