Kerala Local

ചീഫ് സെക്രട്ടറി വിലങ്ങാട് സന്ദർശിച്ചു, അനധികൃത ക്വാറിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

വിലങ്ങാട് പ്രദേശത്ത് അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ക്വാറി സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോർട്ട് ചെയ്യാൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തഹസില്‍ദാർക്ക് നിർദേശം നല്‍കി.

ഉരുള്‍പ്പൊട്ടല്‍ നടന്ന വിലങ്ങാട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സന്ദർശനം നടത്തിയശേഷമാണ് നിർദേശം നല്‍കിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വിലങ്ങാട് എത്തിയ ചീഫ് സെക്രട്ടറി ഉരുള്‍പ്പൊട്ടലില്‍ വീടുകളും റോഡുകളും കടകളും ഉള്‍പ്പെടെ ഒലിച്ചുപ്പോയ മഞ്ഞച്ചീളിയിലെത്തിയാണ് ദുരന്തത്തിൻറെ നേർചിത്രം നേരില്‍ കണ്ടു.

വീടുകളും ഉപജീവനോപാധികളും നഷ്ടപ്പെട്ടവരും ഉരുളെടുത്ത സ്ഥലങ്ങള്‍ക്ക് സമീപം താമസിക്കുകയും ചെയ്യുന്ന പ്രദേശവാസികളുള്‍പ്പടെ ചീഫ് സെക്രട്ടറിക്ക് മുന്നില്‍ പരാതികളും ആശങ്കകളും പങ്കുവെച്ചു. സന്ദർശനത്തിന് ശേഷം വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അവലോകന യോഗം ചേർന്നു.

ദുരിതാശ്വാസ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് വിലങ്ങാട് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും അതിന്റെ പുരോഗതിയെ കുറിച്ചുമുള്ള കാര്യങ്ങള്‍ ജനപ്രതിനിധികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും അവർ ചോദിച്ചറിഞ്ഞു. പട്ടികവർഗ മേഖലയിലെ ഉന്നതികള്‍ സംബന്ധിച്ച വിവരങ്ങള്‍, വാസയോഗ്യമായ സ്ഥലവും അപകട മേഖലയും സംബന്ധിച്ച വിവരങ്ങള്‍, വീട് നഷ്ടപ്പെട്ടവർക്ക് തടസം കൂടാതെ വാടക ലഭിക്കുന്ന കാര്യം, കാർഷിക നഷ്ടം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ചുമാണ് ചീഫ് സെക്രട്ടറി ചോദിച്ചത്.

രേഖകള്‍ വീണ്ടെടുക്കാനുള്ള അദാലത്തുമായി ബന്ധപ്പെട്ട് അപേക്ഷിച്ചവർക്ക് രേഖകള്‍ കിട്ടിയോയെന്ന് അന്വേഷിക്കണമെന്ന് അവർ നിർദ്ദേശിച്ചു. കൃഷിയോഗ്യമായ ഭൂമിക്ക് സാധാരണ നഷ്ടപരിഹാരവും കൃഷിയോഗ്യമാക്കാൻ പറ്റാത്ത ഭൂമിക്ക് അതിൻറെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരവും നല്‍കണമെന്ന് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഷ്ടമായ തൊഴില്‍ ഉറപ്പാക്കി നല്‍കണമെന്നും തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രദേശത്ത് പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

യോഗത്തില്‍ വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിട സുരയ്യ ടീച്ചർ, വൈസ് പ്രസിഡന്റ് സല്‍മ രാജു, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) ഇ. അനിതകുമാരി, വടകര ആർഡിഒ ഷാമിൻ സെബാസ്റ്റ്യൻ, തഹസില്‍ദാർ ഡി. രഞ്ജിത്ത്, വിവിധ വാർഡിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.