Politics Kerala

എഡിജിപിക്ക് എതിരായ അന്വേഷണ റിപ്പോർട്ട് സഭയിൽ വച്ചു

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകള്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ച്‌ സർക്കാർ.

എം ആര്‍ അജിത് കുമാര്‍ ആർഎസ്‌എസ് നേതാക്കളെ കണ്ടതിലും പി വി അൻവർ ഉന്നയിച്ച്‌ ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എഡിജിപിക്കെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ആർഎസ്‌എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. എം ആര്‍ അജിത് കുമാര്‍ ആർഎസ്‌എസ് നേതാക്കളുമായി നടത്തിയത് ക്ലോസ് ഡോർ മീറ്റിംഗ് ആയിരുന്നെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. സൗഹൃദ കൂടിക്കാഴ്ചയെന്ന എം ആർ അജിത് കുമാറിന്റെ മൊഴി തള്ളിയാണ് റിപ്പോർട്ട്. സൗഹൃദ സന്ദർശനം എന്ന വിശദീകരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അൻവറിന്‍റെ പരാതിയില്‍ കൃത്യമായ തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടുലുള്ളത്. എന്നാല്‍ ചില കേസ് അന്വേഷണ വീഴ്ചകളില്‍ തുടർ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.