Kerala India

ആകെ 29 ദിവസം വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്

മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം നവംബര്‍ 20നാണ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. നവംബര്‍ 13 നാണ് വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ നവംബര്‍ 23 ന് നടത്തും.

ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടന്നതെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരില്‍ പല വെല്ലുവിളികള്‍ മറികടന്നാണ് തെരഞ്ഞെടുപ്പ് പൂർത്തിയായതെന്നും ചൂണ്ടിക്കാട്ടി. എവിടെയും റീപോളിംഗ് നടത്തേണ്ടി വന്നില്ല. അതുപോലെ ഒരിടത്തും അക്രമസംഭവങ്ങളുമുണ്ടായില്ല. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ വലിയ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടത്തി. മഹാരാഷ്ട്രയില്‍ 9.36 കോടി വോട്ടർമാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടർമാരുമുണ്ട്. ഒരു ലക്ഷത്തിലേറെയാണ് പോളിംഗ് സ്റേറഷനുകള്‍. ജാർഖണ്ഡില്‍ 2.6 കോടി വോട്ടർമാരും 11.84 ലക്ഷം പുതിയ വോട്ടർമാരുമാണുള്ളത്.