Kerala Local

കോൺഗ്രസ് ഒറ്റക്കെട്ട്, റിബൽ വന്നാൽ ഒന്നിച്ച് പ്രതിരോധിക്കും;വി.കെ ശ്രീകണ്‌oൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ ഭിന്നതയുണ്ടായിട്ടില്ലെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ.

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ പി സരിനുമായി ഇതുവരെ വിഷയത്തെക്കുറിച്ച്‌ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് വലിയൊരു പാർട്ടിയാണെന്നും തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതില്‍ ഒരു മാനദണ്ഡമുണ്ടെന്നും ശ്രീകണ്ഠൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ സരിന് അതൃപ്തിയുണ്ടെന്ന തരത്തിലുളള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീകണ്ഠന്റെ പ്രതികരണം.

‘സരിൻ കോണ്‍ഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ല. സജീവമായി പാർട്ടിയില്‍ ഉളള ഒരു വ്യക്തി സ്ഥാനാർത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വിടുമെന്ന് പ്രതീക്ഷിക്കുന്നില്ല. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു അതൃപ്തിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് വലിയൊരു പാർട്ടിയാണ്. സ്വാഭാവികമായും പലരും സ്ഥാനാർത്ഥിത്വം ആഗ്രഹിക്കും.

പാലക്കാട് വിജയസാദ്ധ്യത കൂടിയ ഒരു മണ്ഡലമായതും ഒരു കാരണമാണ്. പാർട്ടി ഒരു തീരുമാനമെടുത്താല്‍ അത് കോണ്‍ഗ്രസിലുളള എല്ലാവർക്കും ബാധകമാണ്. എല്ലാ പാർട്ടിക്കും തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡമുണ്ട്. പലരും ജില്ല മാറിയും സംസ്ഥാനം മാറിയും മത്സരിച്ച്‌ ജയിച്ച സാഹചര്യങ്ങളുണ്ട്. പാലക്കാട് തന്നെ മറ്റ് ജില്ലകളില്‍ നിന്ന് സ്ഥാനാർത്ഥികളെ കൊണ്ടുവന്ന് മത്സരിപ്പിച്ച്‌ വിജയിപ്പിച്ച പാരമ്ബര്യം കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ട്.

പാർട്ടിയുടെ തീരുമാനമാണ് അന്തിമം. പാർട്ടിയില്‍ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവരുമുണ്ട്, ആവശ്യക്കാരുമുണ്ട്. സരിനുമായി ഇതുവരെ വിഷയത്തെക്കുറിച്ച്‌ സംസാരിച്ചിട്ടില്ല. ഒരു നേതാവിന്റെ മാത്രം അഭിപ്രായങ്ങള്‍ക്കനുസരിച്ച്‌ പ്രവർത്തിക്കുന്ന പാർട്ടിയല്ല കോണ്‍ഗ്രസ്. പാലക്കാട് ജില്ലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനായി പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കും.

അല്ലെന്ന് പറയുന്നവർക്ക് ചില അജണ്ടകള്‍ ഉണ്ടാകും. അത് ബിജെപിയെ സഹായിക്കാനാണ്. സരിന്റെ വിയോജിപ്പ് എന്താണെന്ന് ആദ്യം അറിയട്ടെ. ഷാഫി പറമ്ബില്‍ മാത്രമല്ല കോണ്‍ഗ്രസ്. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. റിബല്‍ വന്നാല്‍ പ്രതിരോധിക്കും. എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. എല്ലാവർക്കും കോണ്‍ഗ്രസില്‍ സ്‌പേസുണ്ട്’- ശ്രീകണ്ഠൻ വ്യക്തമാക്കി.