Politics

‘എന്റെ ഭീഷണിക്ക് വഴങ്ങുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്, രാഹുല്‍ ശക്തനായ ജനപിന്തുണയുള്ള യുവ നേതാവ്; ഷാഫി പറമ്പിൽ

പാലക്കാട്: പാലക്കാട്ടെ പ്രവര്‍ത്തകരും നേതാക്കളും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് ഷാഫി പറമ്പില്‍ എംപി. ജയിക്കാനാണ് മത്സരിക്കുന്നത്. ജനപിന്തുണയുണ്ടെങ്കില്‍ ജയിക്കും. ആരോടും അഡ്ജസ് ചെയ്യുന്നില്ല. വഴങ്ങുന്നില്ല. ഒരുമിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി ഇറങ്ങുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

മുഴുവന്‍ നേതാക്കളെയും കണ്‍സള്‍ട്ട് ചെയ്‌തെടുത്ത തീരുമാനമാണ് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം. ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഡീല്‍ എന്ന ആരോപണം ശരിയാണ്. വടകരയില്‍ ബിജെപിയെയും സിപിഐഎമ്മിനെയും പരാജയപ്പെടുത്തുക എന്നതായിരുന്നു ഡീല്‍. സമാന സാഹചര്യമാണ് പാലക്കാട് എന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

വിഡി സതീശനും ഷാഫി പറമ്പിലും രാഹുല്‍ മാങ്കുട്ടത്തിലും ഉള്‍പ്പെട്ട മൂവര്‍ സംഘമാണ് കോണ്‍ഗ്രസ് തലപ്പത്തെന്ന ആരോപണത്തിലും ഷാഫി മറുപടി നല്‍കി. ഷാഫിയുടെ ഭീഷണിക്ക് വഴങ്ങുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. രാഹുല്‍ ശക്തനായ ജനപിന്തുണയുള്ള യുവ നേതാവാണ്. അതിനാലാണ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ഷാഫി ആവര്‍ത്തിച്ചു.

വടകരയിലെ ജനങ്ങള്‍ക്ക് ഷാഫി പറമ്പിലെ വിളിച്ചാല്‍ പോലും കിട്ടാറില്ലെന്ന് ആരോപണത്തോടും ഷാഫി പ്രതികരിച്ചു. തനിക്കും വടകരക്കാര്‍ക്കും ഇടയില്‍ ഇടനിലക്കാരന്‍ വേണ്ട. അവര്‍ക്ക് വേണ്ടത് ചെയ്യാനാണ് തന്നെ തിരഞ്ഞെടുത്തത്. അതിന് വേണ്ടി പരമാവധി ചെയ്യും. ആരുടെയും ഇടനിലയും സര്‍ട്ടിഫിക്കറ്റും വേണ്ടെന്നും ഷാഫി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ അഞ്ചക്ക ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിക്കും. പറഞ്ഞത് എടുത്ത് വെച്ചോ എന്നും ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു.