Politics Kerala

പാലക്കാട് കെ.സുരേന്ദ്രനുതന്നെ സാധ്യതയെന്ന് വിലയിരുത്തൽ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തന്നെ പാലക്കാട് സ്ഥാനാർഥിയാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെയും ശോഭ സുരേന്ദ്രന്റെയും പേരുകള്‍ സജീവമായി തന്നെയുണ്ടെങ്കിലും നിലവില്‍ സുരേന്ദ്രന്റെ പേരിനാണ് മുൻതൂക്കമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബിജെപിയുടെ രീതി അനുസരിച്ച്‌ പാർലമെന്ററി ബോർഡാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ഇത്തവണ നേരത്തെ തന്നെ സ്ഥാനാർത്ഥി നിർണയം വേണമെന്ന് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ പേരിനായിരുന്നു തുടക്കത്തില്‍ മുൻതൂക്കമുണ്ടായിരുന്നത്. എന്നാല്‍ നഗരത്തില്‍ പാർട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചില സമുദായങ്ങളെ അനുനയിപ്പിക്കാൻ പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന ആവശ്യം ശക്തമാണ്. ഇതാണ് സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രനിലേക്ക് ചർച്ചകള്‍ എത്താനുള്ള കാരണം.

സംസ്ഥാന തലത്തില്‍ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാന പ്രസിഡന്റിനെ തന്നെ മത്സരിപ്പിക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുമുള്ളത്. പാലക്കാട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇൻഡസ്ട്രിയല്‍ സ്മാർട്ട് സിറ്റി പോലുള്ളവ തിരഞ്ഞെടപ്പില്‍ നേട്ടമാക്കി മാറ്റാനും സുരേന്ദ്രന് കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ സുരേന്ദ്രൻ കേരളത്തിലുടനീളം നടന്ന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാളാണെന്നും പ്രാദേശികമായി സ്വാധീനമുള്ള കൃഷ്ണകുമാർ തന്നെ സ്ഥാനാർഥിയാവണമെന്നും വാദിക്കുന്നവരും ബി.ജെ.പി ജില്ല നേതൃത്വത്തിലുണ്ട്.

ജില്ലയുടെ ചുമതലയുള്ള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് ഇന്ന് ജില്ലയിലുണ്ട്. കെ സുരേന്ദ്രനും ഇന്നെത്തും. ധാരണയായാല്‍ സ്ഥാനാർഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് നീക്കം. അതേസയം സുരേന്ദ്രൻ സ്ഥാനാർഥിയായാല്‍ കൃഷ്ണകുമാറിന്റെയും ശോഭ സുരേന്ദ്രന്റെയും പ്രതികരണം ഏത് രീതിയിലാവും എന്ന കാര്യത്തില്‍ പാർട്ടിയിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്. ബി.ജെ.പിക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണെന്നതും തൃശൂർ വിജയത്തിന്റെ ആത്മവിശ്വാസവുമുള്ളതിനാല്‍ മറ്റ് പ്രശ്നങ്ങളില്ലാതെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് ബി.ജെ.പി നേതൃത്വം ലക്ഷ്യം വെക്കുന്നത്.

നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം ആരംഭിച്ച്‌ കഴിഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ രാഹുല്‍ മണ്ഡലം കേന്ദ്രീകരിച്ച്‌ നിന്നതിനാല്‍ പ്രചരണ പ്രവർത്തനങ്ങളില്‍ മുൻകൈ ഉണ്ട്. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ചുവരെഴുത്തുകളും മറ്റുമായി കോണ്‍ഗ്രസ് കളം പിടിച്ചു. സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുന്നതോടെ എല്‍.ഡി.എഫും പ്രചാരണത്തില്‍ സജീവമാകും. അതിനാല്‍ സ്ഥാനാർഥി പ്രഖ്യാപനം നടത്തി ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.