Kerala

പാലക്കാട് അപകടം; ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍. ലോറി ഡ്രൈവര്‍ വിഘ്‌നേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. അതേസമയം മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ ആരംഭിക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രിയായിരുന്നു പാലക്കാട് കല്ലടിക്കോട് നാടിനെ നടുക്കിയ അപകടമുണ്ടായത്. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. സുഹൃത്തിനെ വീട്ടിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രാത്രി ഒമ്പത് മണി വരെ ഇവരെ കോങ്ങാട് കണ്ടിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

അപകടത്തില്‍ കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സല്‍ തുടങ്ങിയവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. മരിച്ച വിജേഷ് ഓട്ടോ ഡ്രൈവറാണ്. വിജേഷിനൊപ്പം രമേശും വിഷ്ണുവും എപ്പോഴുമുണ്ടാകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.