Kerala

എഡിഎമ്മിൻ്റെ മരണം ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ല, കേരളത്തിനു പുറത്തുള്ള ഏജൻസി അന്വേഷിക്കണം; കെ.കെ രമ

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്ന് കെകെ രമ എംഎല്‍എ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാല്‍ മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങള്‍ നമ്മുടെ മുൻപിലുണ്ട്. അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമർശത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമർശിച്ചു. പത്തനംതിട്ട ജില്ല മലയാലപ്പുഴയില്‍ നവീൻ ബാബുവിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷമായിരുന്നു പ്രതികരണം.

ടി.പി.ചന്ദ്രശേഖരൻ കേസിലടക്കം പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് വിശ്വനാണ് ദിവ്യയുടെ കേസും വാദിക്കുന്നതെന്ന് രമ ചൂണ്ടിക്കാട്ടി. എഡിഎമ്മിനെ വാഹനത്തില്‍ കൊണ്ടുപോയി ഇറക്കി വിട്ടു എന്നാണ് ഡ്രൈവർ പറഞ്ഞത്. എഡിഎം സുഹൃത്തിനെ കണ്ട് സംസാരിച്ചു എന്നും മൊഴിയുണ്ട്. ഈ സുഹൃത്തിൻറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചോ? ഇത് ആത്മഹത്യയാണ് എന്ന് നമുക്ക് വിശ്വസിക്കാൻ സാധിക്കാത്തത് ഇതുകൊണ്ടൊക്കെയാണ്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അവർ ആരോപിച്ചു.

ദിവ്യയുടെ സംസാരം ഒരു പെട്രോള്‍ പമ്ബിന് എൻഒസി കിട്ടാത്തത് കൊണ്ടാണെന്ന് കരുതുന്നില്ലെന്നും രമ പറ‌ഞ്ഞു. മറ്റെന്തോ ലക്ഷ്യം ദിവ്യയുടെ സംസാരത്തിലുണ്ട്. മറ്റെന്തോ കാര്യം നവീൻ ബാബുവിൻ്റെ ഇടപെടലില്‍ അവർക്ക് സാധിക്കാതെ പോയിട്ടുണ്ട്. കേരളത്തിലെ പോലീസ് അന്വേഷിച്ചാല്‍ കേസ് തെളിയില്ല. ആർഎംപിഐ ഇക്കാര്യം ബന്ധുക്കളോട് സംസാരിച്ചു. എന്നാല്‍ അവർ പൊലീസിനെ വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നത്. പുറത്ത് നിന്നുള്ള ഏജൻസി കേസില്‍ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.