മലപ്പുറം: മലപ്പുറം കോട്ടക്കലിൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.
മലപ്പുറം മുണ്ടുപ്പറമ്പ് സ്വദേശിയായ മുബഷീർ, തൃശൂർ സ്വദേശിയായ അമൽ അഹമ്മദ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. രണ്ടു വർഷത്തോളം ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്താണ് അമൽ അഹമ്മദ് പെൺകുട്ടിയുമായി സൌഹൃദം സ്ഥാപിച്ചത്. പിന്നീട് വിവാഹ വാഗ്ദാനം നൽകിയ പ്രതി പെൺകുട്ടിയുടെ നഗ്നവീഡിയോകൾ പലപ്പോഴായി പകർത്തുകയായിരുന്നു.
പിന്നീട് ഇത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അമൽ അഹമ്മദിന്‍റെ സുഹൃത്ത് മുബഷീറും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കോട്ടക്കലുള്ള സ്വകാര്യ ലോഡ്ജിലും പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ക്രൂരപീഡനത്തിൽ പെൺകുട്ടിയ്ക്ക് മാരകമായി മുറിവേറ്റു.
ഒന്നാം പ്രതി അമൽ പരപ്പനങ്ങാടിയിൽ നിന്നും രണ്ടാം പ്രതി മുബഷീർ ഇരുമ്പുഴിയിൽ നിന്നുമാണ് പിടിയിലായത്. മലപ്പുറം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കിടെ രക്ഷപ്പെട്ട രണ്ടാം പ്രതി മുബഷീർ ഒരു മണിക്കൂറിന് ശേഷം കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു.
Add Comment