India

ജമ്മു കശ്മീരിൽ വെടിനി‍ർത്തൽ കരാ‌ർ ലംഘനം നടത്തി പാകിസ്ഥാൻ

ജമ്മു: ജമ്മു കശ്മീരിൽ വെടിനി‍ർത്തൽ കരാ‌ർ ലംഘനം നടത്തി പാകിസ്ഥാൻ. പ്രകോപനങ്ങളില്ലാതെ ഇന്ത്യൻ പോസ്റ്റിലേക്ക് പാകിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചു എന്ന് സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു സംഭവം.

ജമ്മുവിലെ അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം തീവ്രവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പടെ രണ്ട് ഇന്ത്യൻ സൈനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പാകിസ്ഥാൻ്റെ വെടിനി‍ർത്തൽ കരാർ ലംഘിച്ചത്. 2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും വെടനിർത്തൽ കരാർ പുതുക്കിയിരുന്നു. ഇതിന് ശേഷം അപൂർവമായാണ് ഇത് ലംഘിക്കപ്പെടാറുള്ളത്.

ഈ വർഷം ആദ്യമായാണ് പാകിസ്താൻ വെടിനിർത്തൽ ലംഘനം നടക്കുന്നത്. തിങ്കളാഴ്ച, രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ കലാൽ പ്രദേശത്തെ ഒരു ഫോർവേഡ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഒരു സൈനികന് അതിർത്തിക്കപ്പുറത്തു നിന്ന് വെടിയേറ്റിരുന്നു. വെടിവെയ്പ്പ് നടക്കുന്ന സമയം സ്ഥലത്തെ വനമേഖലയക്ക് അപ്പുറത്തായി ഭീകരർ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.