ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ അരങ്ങേറിയ മോഷണം ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും.
ഇൻസ്പെക്ടർമാരായ സജീവ് എംകെ (ചാലക്കുടി പൊലീസ് സ്റ്റേഷൻ), അമൃത് രംഗൻ (കൊരട്ടി സ്റ്റേഷൻ), ദാസ് പികെ (കൊടകര സ്റ്റേഷൻ), ബിജു വി (അതിരപ്പിള്ളി സ്റ്റേഷൻ) സബ് ഇൻസ്പെക്ടമാരായ പ്രദീപ് എൻ, സൂരജ് സിഎസ്, എബിൻ സിഎൻ, സലിം കെ, പാട്രിക് പിവി, എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷ്യല്‍ സ്ക്വാഡും ഉള്‍പ്പെടെ 25 പേരടങ്ങുന്ന ടീമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിനുള്ള സ്പെഷ്യല്‍ ടീമിനെ തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് രൂപീകരിച്ചത്.
മുൻകൂട്ടി തയാറാക്കിയ കവർച്ചയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കവർച്ച നടത്തിയ പ്രതിയെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചു. സ്‌കൂട്ടറിലെത്തിയ പ്രതി ക്യാഷ് കൗണ്ടറില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടില്‍ നോട്ടുകള്‍ മാത്രമാണ് എടുത്തത്. ഉച്ചയ്ക്ക് 2.12ടെയാണ് കവർച്ച നടന്നത്. ബാങ്കില്‍ കടന്ന പ്രതി രണ്ടര മിനിറ്റിനുള്ളില്‍ കവർച്ച നടത്തി മടങ്ങി. ബാങ്കിലെ ജീവനക്കാരില്‍ ഏറെയും ഭക്ഷണം കഴിക്കാൻ പോകുന്ന സമയമാണ് മോഷ്ടാവ് തന്റെ കൃത്യത്തിനായി തിരഞ്ഞെടുത്തത്.
ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ബാങ്കിനുള്ളിലെ ശുചിമുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നുമാണ് ബാങ്കിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. ജീവനക്കാരെ തള്ളി ശുചിമുറിയില്‍ എത്തിച്ചശേഷം അത് തുറക്കാതിരിക്കാൻ കസേര ഡോർ ഹാൻഡിലിന്റെ ഇടയിലേക്ക് ഭിത്തിയോട് ചേർത്ത് തള്ളികയറ്റി വയ്ക്കുന്നതും സിസിടിവിദൃശ്യത്തില്‍ കാണാം.
സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് നമ്ബർ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. തന്റെ മുഖവും വിരലടയാളം ഉള്‍പ്പെടെയുള്ളവയും എവിടെയും പതിയരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. 15 ലക്ഷം രൂപ മാത്രം എടുത്ത് പ്രതി മടങ്ങിയത് കേസിലെ നിർണായക സൂചനയാണ്. ബാങ്കുമായി പരിചയമുള്ള ഇവിടത്തെ കാര്യങ്ങള്‍ വ്യക്തമായി അറിയുന്നയാളാണ് കവർച്ചക്ക് പിന്നിലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും റൂറല്‍ എസ്പി പറഞ്ഞു.
പ്രതിക്കായി പ്രധാന റോഡുകളില്‍ അടക്കം തിരച്ചില്‍ നടത്തുന്നുണ്ട്. എല്ലാ പ്രധാന പാതകളിലും പരിശോധനയുണ്ട്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ബാങ്കിനുള്ളില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തു. ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമിയെ ജീവനക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നില്ല. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഹിന്ദി ഭാഷയാണ് പ്രതി സംസാരിച്ചതെന്നും റൂറല്‍ എസ്പി പറഞ്ഞു. പ്രതി എത്തുമ്ബോള്‍ ബാങ്കിന്റെ ഫ്രണ്ട് ഓഫീസില്‍ പ്യൂണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ ഡൈനിങ് മുറിയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കവർച്ച നടന്നത്.
Add Comment