അതിരപ്പിള്ളി: മസ്തകത്തില്‍ മുറിവേറ്റ കൊമ്ബനെ ചികിത്സിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. മയക്കുവെടിയേറ്റതോടെ മയങ്ങിവീണ ആനയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയർന്നിരുന്നു.
എന്നാല്‍ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എഴുനേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റിയതോടെ ഇനി മറ്റ് കാര്യങ്ങള്‍ വളരെ പെട്ടെന്ന് മുന്നോട്ടുപോകും. കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റുന്നതാണ് അടുത്ത ഘട്ടം. ആനയെ പാർപ്പിച്ച് ചികിത്സിക്കാനുള്ള ആനക്കൂടിന്റെ നിർമാണം ഇന്നലെ അഭയാരണ്യത്തില്‍ പൂർത്തിയാക്കിയിരുന്നു.
മയക്കുവെടിയേറ്റതിനെ തുടർന്ന് മയങ്ങി വീണ കൊമ്ബന്റെ മസ്തകത്തിലെ മുറിവ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. പുഴുവരിച്ച നിലയിലായിരുന്നു ഈ മുറിവ്. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളെയാണ് ആനയെ തളയ്ക്കാനായി എത്തിച്ചിരുന്നത്. ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്ബനെ പ്ലാന്റേഷൻ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍ ഈ മുറുവില്‍ പുഴുവരിച്ചനിലയില്‍ കണ്ടതോടെ ആനയുടെ ജീവനില്‍ ആശങ്കവന്നത്. തുടർന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്ബോഴാണ് മയക്കുവെടി വെച്ചത്. നേരത്തെ കൊമ്ബന്റെ ഒപ്പമുണ്ടായിരുന്ന ഏഴാമുറ്റം ഗണപതി എന്ന മറ്റൊരു കൊമ്ബൻ ഇതിനെ മറിച്ചിട്ടിരുന്നു. ഏഴാമുറ്റം ഗണപതിയെ വെടിപൊട്ടിച്ച് ഭയപ്പെടുത്തി ഓടിച്ചതിന് പിന്നാലെയാണ് മുറിവേറ്റ കൊമ്ബനെ മയക്കുവെടി വെച്ചത്.
Add Comment