India

ദില്ലിയിൽ 34 കാരിക്ക് ക്രൂര പീഡനം, ചോരയിൽ കുളിച്ച യുവതിയെ കണ്ടത് വഴിയരികിൽ

ഒഡീഷ സ്വദേശിയായ യുവതി ഡല്‍ഹിയില്‍ ക്രൂര പീഡനത്തിന് ഇരയായി. 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു.

തെക്കുകിഴക്കൻ ഡല്‍ഹിയിലെ സരായ് കാലേ ഖാനില്‍ ആണ് സംഭവം. പുലർച്ചെ 3.30 ഓടെ ഒരു നാവിക സേന ഉദ്യോഗസ്ഥനാണു റോഡരികില്‍ യുവതിയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചോരയില്‍ കുളിച്ച മുഷിഞ്ഞ ചുരിദാർ ധരിച്ച്‌ അവശ നിലയിലായിരുന്നു യുവതി. ജനനേന്ദ്രിയത്തില്‍ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നഴ്സിംഗ് കോഴ്സ് കഴിഞ്ഞ യുവതി ഒരു വർഷം മുമ്ബാണ് ജോലിക്കായി ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്ബ് മാതാപിതാക്കള്‍ ഡല്‍ഹിയിലെത്തി യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി നാട്ടിലേക്ക് തിരികെ പോകാൻ തയ്യാറായിരുന്നില്ല.

ഒരുമാസം മുമ്ബ് യുവതിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ഇതോടെ വീട്ടുകാരുമായുള്ള ബന്ധവും ഇല്ലാതായി. പണം തീർന്നതോടെ താമസിക്കാനും ഇടമില്ലാതായി. കഴിഞ്ഞ രണ്ട് ദിവസമായി യുവതി തെരുവിലാണ് കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി യുവതി അലഞ്ഞ് നടക്കുന്നതും നഗരത്തിലെ എടിഎമ്മിനടുത്ത് കിടന്നുറങ്ങുന്നതും സിസിടിവികളില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

യുവതിയെ മറ്റൊരിടത്ത് എത്തിച്ച്‌ പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. അക്രമികളെക്കുറിച്ച്‌ വിവരം നല്‍കാൻ യുവതിക്കായിട്ടില്ലെന്നും ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം വിശദമായി മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. സിസിടിവികള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.