Kerala

സുജിത് ദാസ് അടക്കമുള്ള പോലീസുകാർക്കെതിരെയുള്ള പരാതി കള്ളം; തെളിവില്ലെന്ന് സർക്കാ‍ർ കോടതിയിൽ

കൊച്ചി : മലപ്പുറം മുൻ എസ് പി സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കഴമ്പില്ലെന്നും വീട്ടമ്മയുടേത് കളളപ്പരാതിയാണെന്നും സർക്കാ‍ർ ഹൈക്കോടതിയിൽ. പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പരാതിക്ക് യാതൊരടിസ്ഥാനവുമില്ലെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

‘എസ് പി അടക്കമുളളവർക്കെതിരെ കേസെടുക്കാനുളള തെളിവില്ല. സംഭവം നടന്ന സ്ഥലങ്ങൾ, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ സിഡിആർ അടക്കമുളളവ പരിശോധിച്ചു. കേസെടുക്കാനുളള യാതൊരു തെളിവുമില്ല. വ്യാജപ്പരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു’. ബലാൽസംഗ പരാതി നൽകിയിയിട്ടും പൊലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നൽകിയ ഹർജിയിലാണ് സർക്കാർ നടപടി. പരാതിക്കാരിയുടെ ഹർജി തളളണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ രം​ഗത്തെത്തിയത്. പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും വീട്ടമ്മ ആരോപണമുന്നയിച്ചിരുന്നു. കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം തന്നെ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. പൊന്നാനി സിഐ വിനോദിനെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. വിനോദ് അന്വേഷണത്തിന്റെ മറവിൽ പീഡിപ്പിച്ചു. പിന്നീട് ഇതേക്കുറിച്ച്  പരാതിയുമായി ചെന്നപ്പോൾ രണ്ട് തവണ എസ്പിയായിരുന്ന സുജിത് ദാസും പീഡിപ്പിച്ചു. ഡിവൈഎസ് പി ബെന്നി മോശമായി പെരുമാറിയതായും വീട്ടമ്മ ആരോപിക്കുന്നു. പാരാതികളിൽ കേസെടുക്കാതായതോടെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.