Kerala

ചൂട് കൂടുന്നു, ഒപ്പം രോഗങ്ങളും.. പുറത്തുനിന്ന് വെള്ളം കുടിക്കുമ്പോൾ അറിയുക

വേനല്‍ കടുക്കുമ്ബോള്‍ ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കടകള്‍ കൂണുപോലെ പൊന്തുകയാണ്. എന്നാല്‍ ഇത്തരം കടകളില്‍ നിന്ന് വെള്ളമടക്കം വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

നാരങ്ങ വെള്ളവും, കുലുക്കി സർബത്തും തണ്ണിമത്തൻ ജ്യൂസും, ഇളനീരുമൊക്കെയായി നിരവധി കടകളാണ് റോഡരികുകളില്‍ സ്ഥാനമുറപ്പിച്ചത്. മിക്ക കടകളിലും എപ്പോഴും തിരക്കാണ്. എന്നാല്‍ ഇവിടെ ഉപയോഗിക്കുന്ന ഐസ്, വെള്ളം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഇത്തരം വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതയേറെയാണ്.

ഹോട്ടലുകളിലും തട്ടുകടകളിലും ശീതളപാനീയ കടകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനം അപര്യാപ്തമാണ്. അംഗീകൃത കുപ്പിവെള്ള, സോഡാ നിർമ്മാണശാലകളില്‍ മാത്രമാണ് പരിശോധനയുള്ളത്. ജലസ്രോതസുകളിലുള്‍പ്പെടെ പരിശോധന പ്രഹസനമാണ്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ത്രിതലപഞ്ചായത്തുകളും ഇക്കാര്യത്തില്‍ ജാഗ്രത കാട്ടുന്നുമില്ല. അടപ്പ് സീല്‍ ചെയ്യാത്ത കുപ്പിവെള്ളം വരെ വിപണിയിലുണ്ട്. വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് ലൈവായി നല്‍കുന്ന ഫ്രഷ് ജ്യൂസിന് ഉപയോഗിക്കുന്ന വെള്ള, ഐസ് എന്നിവയുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ സംവിധാനമില്ല.

തട്ടുകടകളിലും വഴിയോര ലഘുഭക്ഷണ ശാലകളിലും നല്‍കുന്ന ‘തിളപ്പിച്ചാറ്റിയ” വെള്ളം വിശ്വസിച്ച്‌ കുടിക്കാനാവില്ല. തിളച്ച വെള്ളത്തില്‍ അതിന്റെ ഇരട്ടി പച്ചവെള്ളം കലർത്തിയാണ് മിക്കയിടങ്ങളിലും നല്‍കുന്നത്. ഇതുമൂലം അണുക്കള്‍ നശിക്കുന്നില്ല. പലരും വഴിയോരത്തെയും മറ്റും കിണറുകളില്‍ നിന്നും പൊതുടാപ്പുകളില്‍ നിന്നും നേരിട്ട് വെള്ളം ശേഖരിക്കുകയാണ് പതിവ്. ഇവ ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളും വൃത്തിയുള്ളതല്ല.

കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ പടരാൻ സാദ്ധ്യതയുള്ളതിനാല്‍ ശുദ്ധജലം മാത്രം ഉപയോഗിക്കാൻ ജനംശ്രദ്ധിക്കണമെന്നും വ്യാജൻമാർക്കെതിരെ ജാഗ്രതവേണമെന്നും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags