Kerala

യാക്കോബായ, ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി

കൊച്ചി: യാക്കോബായ, ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം പറഞ്ഞ് നടപടിയിൽ നിന്ന് സർക്കാ‍ർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുളള എതിർകക്ഷികൾ അടുത്ത മാസം എട്ടിന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തുന്ന നടപടി അന്നുണ്ടാകുമെന്ന് ജസ്റ്റീസ് വി ജി അരുൺ അറിയിച്ചു.

യാക്കോബായ ഓർത്തഡോക്സ് പളളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ഓർത്തഡോക്സ്- യാക്കോബായ കേസിൽ മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്. 1934ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സുപ്രീംകോടതി വിധി നിലവിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമാണ്.