കൽപ്പറ്റ: സാധനങ്ങൾ വാങ്ങിവരവെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യ ചന്ദ്രികയെയും കാണാനില്ലെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ. തമിഴ്നാട്ടിൽ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ മനുവിനൊപ്പം ഭാര്യയും ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മനുവിൻ്റെ ഭാര്യയ്ക്കായി തിരച്ചിൽ നടത്തുകയാണെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു. ബസ് ഇറങ്ങി ഉന്നതിയിലേയ്ക്ക് നടന്ന് വരുന്നതിനിടെയാണ് കാട്ടാന ആക്രമണമെന്നാണ് വിവരം.
സുൽത്താൻബത്തേരി നൂൽപ്പുഴയിലെ കാപ്പാട് ഉന്നതിയിലെ ചന്ദ്രികയുടെ ഭർത്താവ് മനു(45)വിനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. വീടിനടുത്ത വയലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മനുവിൻ്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കൊണ്ടുപോകും.
Add Comment