പാലക്കാട്: തെളിവെടുപ്പ് നടത്തുന്നതിനിടെ ക്ഷുഭിതനായി നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര. കുടുംബം നശിപ്പിച്ചത് അറിയില്ലേയെന്ന് ചെന്താമര മാധ്യമങ്ങളോട് ചോദിച്ചു. മകളെ പഠിപ്പിക്കാനായില്ലെന്നും മറ്റുള്ളവരുടെ സഹായത്തോടെയാണ് മകളെ പഠിപ്പിച്ചതെന്നും ചെന്താമര മാധ്യമങ്ങളോട് പറഞ്ഞു. ആയുധം നിര്‍മ്മിച്ച എലവഞ്ചേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിയതിന് ശേഷമായിരുന്നു ചെന്താമരയുടെ പ്രതികരണം.
കൊലപാതകത്തിൽ കുറ്റബോധമില്ല. മറ്റുള്ളവരുടെ സഹായത്തോടെയാണ് മകളെ പഠിപ്പിച്ചത്. 2010-ലാണ് വീട് വെച്ചത്. ആ വീട്ടില്‍ കയറി ഇരിക്കാന്‍ പറ്റിയിട്ടില്ല. എന്റെ കുടുംബത്തെ നശിപ്പിച്ചുവെന്നുമാണ് ചെന്താമരയുടെ പ്രതികരണം. ചോദ്യം ചെയ്യലിനിടെ തനിക്ക് തന്റെ മകളെ വലിയ ഇഷ്ടമാണെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞിരുന്നു. തന്റെ വീട് മകൾക്ക് നൽകണമെന്നും ചെന്താമര അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു.
അതേ സമയം, ചെന്താമര കൊടുവാൾ വാങ്ങിയത് എലവഞ്ചേരിയിലെ കടയിൽ നിന്ന് തന്നെയെന്ന് ആലത്തൂർ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൊടുവാളിൽ കടയുടെ സീൽ ഉണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. കൊടുവാളുണ്ടാക്കിയ കടയിലെ ലെയ്ത്ത് മെഷീനും ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്.
ചൊവ്വാഴ്ച ചെന്താമരയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തിലാണ് ചെന്താമരയുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ചെന്താമരയുമായി എത്തുന്നത് അറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തിരുന്നു.
ജനുവരി 27 ന് രാവിലെ താൻ കത്തി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അയൽവാസിയായ സുധാകരൻ വാഹനം റിവേഴ്സ് എടുത്തുവെന്ന് തെളിവെടുപ്പിനിടെ ചെന്താമര പൊലീസിനോട് പറഞ്ഞിരുന്നു. പ്രകോപനത്തിനിടെയാണ് ആക്രമിച്ചത്. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നിൽ ആണ് നിന്നിരുന്നത്. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോൾ ലക്ഷമിയേയും ആക്രമിച്ചു. ശേഷം ആയുധങ്ങളുമായി വീട്ടിലേക്ക് കയറി. കൊടുവാളും, പൊട്ടിയ മരത്തടിയും വീട്ടിൽവെച്ച ശേഷം പിൻവശത്തുകൂടെ പുറത്തിറങ്ങി, ശേഷം താൻ വീടിനു സമീപത്തെ പാടവരമ്പത്ത് കൂടെ അരക്കമലയിലേക്ക് നടന്നുവെന്നും ചെന്താമര ഇന്നലെ പൊലീസിനോട് വിശദീകരിച്ചിരുന്നു. ഈ വഴികളിലൂടെയൊക്കെ ചെന്താമരയേയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി.
Add Comment