Politics

കെ സുരേന്ദ്രൻ്റെ ക്ഷണം തമാശ മാത്രമെന്ന്; കെ മുരളീധരൻ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ മാത്രമെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ആ തമാശ താനും ആസ്വദിച്ചു. കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്ക് ഇല്ലെന്നും അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻറ് മാത്രമായിരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. തൻ്റെ അമ്മയെ അനാവശ്യ ചർച്ചകളിലേക്ക് കൊണ്ടുവരരുതെന്നും കെ മുരളീധരൻ അഭ്യർത്ഥിച്ചു. കെ സുരേന്ദ്രൻ അമ്മയെ കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പാലക്കാടും ചേലക്കരയിലും പ്രചാരണത്തിന് ഇറങ്ങുന്നതിൽ തീരുമാനമായില്ലെന്നും വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും അ​ദ്ദേഹം പറഞ്ഞു. പി വി അൻവറിന്റെ പ്രസ്താവന നിർഭാഗ്യകരമാണ്. അൻവറിന്റെ സ്വാധീന മേഖല നിലമ്പൂർ, വണ്ടൂർ മേഖലകളിൽ മാത്രമാണ്. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമുണ്ടെന്ന് വിശ്വസിക്കുന്നില്ല. അതുകൊണ്ട് മത്സരിക്കണോ വേണ്ടയോ എന്നുള്ളത് അദ്ദേഹത്തിൻ്റെ തീരുമാനമാണ്. സ്ഥാനാർത്ഥികളെ വെച്ച് വിലപേശുന്ന രീതി ശരിയല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ല. രമ്യ ഹരിദാസ് കഴിവുറ്റ സ്ഥാനാർത്ഥിയാണെന്നും കെ മുരളീധരൻ പ്രതികരിച്ചു. ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാർത്ഥിയാണ്. നല്ല ഭാവിയുള്ള കുട്ടിയാണ്. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുെവന്ന് വെച്ച് അവരുടെ ഭാവിയ്ക്ക് ഒരു കുഴപ്പവുമില്ല. ഒരു കാരണവശാലും പാലക്കാടോ ചേലക്കരയിലോ യുഡിഎഫിന് വേണ്ടി ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ഒരു മാറ്റവും വരുത്താൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പ്രശ്നങ്ങളുണ്ട്. 24ന് ശേഷം ചർച്ച ചെയ്യും. ഇപ്പോൾ യുഡിഎഫ് സ്ഥാനാർഥികളെ ജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.