ഇസ്‌ലാമാബാദ്: പാകിസ്താനിൽ നിയമനടപടികള്‍ നേരിടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കില്‍ പങ്കുവെയ്ക്കപ്പെടുന്ന പോസ്റ്റുകളില്‍ മനതിന്ദയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം നിയമനടപടികളും. ഒരു ഘട്ടത്തിൽ വധശിക്ഷയുടെ വക്കോളമെത്തിയെന്നും സക്കർബർഗ് പറഞ്ഞു. അമേരിക്കന്‍ പോഡ്കാസ്റ്ററായ ജോ റോഗന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പല രാജ്യങ്ങളിലും നമ്മള്‍ എതിര്‍ക്കുന്ന പല വിധത്തിലുള്ള നിയമസംവിധാനങ്ങളുണ്ട്. ഒരിക്കല്‍ പാകിസ്താനിൽ എന്നെ തൂക്കിക്കൊല്ലാന്‍ ശ്രമിച്ച സന്ദര്‍ഭമുണ്ട്. അതിന് കാരണമായത് ഫേസ്ബുക്കില്‍ ഒരു ഉപയോക്താവ് പങ്കുവെച്ച മുഹമ്മദ് നബിയുടെ ചിത്രമായിരുന്നു. മതനിന്ദ ചൂണ്ടിക്കാട്ടി അവര്‍ തനിക്കെതിരെ ക്രമിനല്‍ നടപടികള്‍ സ്വീകരിച്ചു. പാകിസ്താനിലേക്ക് ഞാന്‍ എന്തായാലും പോകാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ഭയപ്പെടേണ്ടതില്ല’, സക്കര്‍ബര്‍ഗ് പറഞ്ഞു.
നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പലതരത്തിലുള്ള വൈകാരിക മൂല്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും സക്കർബർഗ് പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി അത്തരം രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തങ്ങളുടെ അധികാരമുപയോഗിച്ച് തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരം ഭീഷണികളില്‍ നിന്നും സമ്മര്‍ദങ്ങളില്‍ നിന്നും ടെക് കമ്പനികളെ സംരക്ഷിക്കാന്‍ യുഎസ് ഭരണകൂടം ഇടപെടണമെന്നും സക്കര്‍ബര്‍ഗ് ആവശ്യപ്പെട്ടു.
Add Comment