Kerala

‘എന്നെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി’ പറഞ്ഞ് നവീൻ ബാബുവിൻ്റെ അവസാന പ്രസംഗം

കണ്ണൂര്‍: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബു യാത്രയയപ്പില്‍ സംസാരിച്ച കാര്യങ്ങള്‍ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. നവീന്‍ ചുരുക്കം വാക്കുകളിലാണ് മറുപടി പ്രസംഗം നടത്തിയതെന്നാണ് മൊഴി. കളക്ടറേറ്റ് ജീവനക്കാരാണ് മൊഴി നല്‍കിയത്.

‘പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. എന്നെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. മുന്നേ തന്നെ നാട്ടിലേക്ക് പോകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. ആ വിഷമം നിങ്ങളോട് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു’, എന്നായിരുന്നു യാത്രയയപ്പ് വേളയില്‍ നവീന്‍ പറഞ്ഞത്.

അതേസമയം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെയും കളക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നും ജീവനക്കാര്‍ മൊഴി നല്‍കി. ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ കക്ഷി ചേരാനാണ് നവീന്റെ കുടുംബത്തിന്റെ തീരുമാനം.യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.