Kerala

മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം; യുദ്ധക്കളമായി തലസ്ഥാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രവർത്തകരെ തുരത്താൻ പൊലീസ് തുടരെ തുടരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കടുത്തതോട പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്ത് നീക്കി. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചപ്പോഴാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്‍റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. പി കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. പിണറായി വിജയനെ കാവി ഭൂതമെന്ന്  പി കെ ഫിറോസ് വിമര്‍ശിച്ചു. പിണറായിയുടെ താമരയും വാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ ബന്ധമെന്ന ആരോപണം കടുപ്പിച്ചെത്തിയ പ്രതിപക്ഷ സംഘനകളെ രണ്ട് ജലപീരങ്കി കൊണ്ടാണ് പൊലീസ് നേരിട്ടത്.

ഓരോ തവണയും നേതാക്കളും പ്രവര്‍ത്തകരും വര്‍ധിത വീര്യത്തോടെ ബാരിക്കേ‍ഡിന് മുന്നിലേക്ക് പാഞ്ഞടുത്തു. പൊലീസിന് നേരെ ചെരുപ്പും കല്ലും വടികളും എറിഞ്ഞു. പൊലീസ് തലങ്ങും വിലങ്ങും ജലപീരങ്കി പായിച്ചു. കണ്ണീര്‍ വാതക ഷെല്ല് പ്രയോഗിച്ചെങ്കിലും ലക്ഷ്യം തെറ്റിയെങ്കിലും പ്രവര്‍ത്തകര്‍ ഓടി.