അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനല്‍ ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ പോരാട്ടത്തിന് ഇന്ന് തുടക്കം. സെമി ഫൈനലില്‍ ഗുജറാത്താണ് എതിരാളികള്‍.
അഹമ്മദാബാദില്‍ രാവിലെ ഒൻപതരയ്ക്കാണ് മത്സരം തുടങ്ങുക. രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യ ഫൈനല്‍ എന്ന ലക്ഷ്യവുമായാണ് കേരളം ഗോദയിലെത്തുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്ന ഗുജറാത്തിന്‍റെ വീര്യത്തെയാണ് സച്ചിൻ ബേബിക്കും സംഘത്തിനും മറികടക്കാനുള്ളത്.
ഗ്രൂപ്പ് ഘട്ടത്തില്‍ കർണ്ണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ എതിരാളികളെ മറികടന്ന കേരളം ക്വാർട്ടർ ഫൈനലില്‍ ജമ്മു കശ്മീരിനെ വീഴ്ത്തിയത് ഒന്നാം ഇന്നിംഗ്സിലെ ഒറ്റ റണ്‍ ലീഡിന്റെ കരുത്തിലായിരുന്നു. 2017 ന് ശേഷം ആദ്യ ഫൈനല്‍ ലക്ഷ്യമിടുന്ന ഗുജറാത്ത് ക്വാർട്ടറില്‍ ഇന്നിംഗ്സിനും 98 റണ്‍സിനും സൗരാഷ്ട്രയെ തകർത്താണ് എത്തുന്നത്.
അവസാന രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയ സല്‍മാൻ നിസാറിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീൻ, എം ഡി നിധീഷ്, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന എന്നിവരും ഫോമിലുള്ളതാണ് കേരളത്തിന്‍റെ പ്രതീക്ഷ. ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കാൻ രോഹൻ കുന്നുമ്മലും ഷോണ്‍ റോജറും നായകൻ സച്ചിൻ ബേബിയും പ്രതീക്ഷയ്ക്കൊത്ത് ബാറ്റുവീശണം. ജമ്മുകശ്മീരിനെതിരെ നേടിയ ജയത്തോളം പോന്ന നാടകീയ സമനില കേരള താരങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്ന് ഉറപ്പാണ്. ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയ് ആയിരിക്കും ഗുജറാത്ത് നിരയില്‍ കേരളത്തിന് കൂടുതല്‍ വെല്ലുവിളി ഉയർത്തുക. പ്രിയങ്ക് പാഞ്ചല്‍, ജയ്മീത് പട്ടേല്‍, ഉർവില്‍ പട്ടേല്‍, ക്യാപ്റ്റൻ ചിന്തൻ ഗാജ എന്നിവരേയും കരുതിയിരിക്കണം. 2019 ല്‍ കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയില്‍ എത്തിയത് ഗുജറാത്തിനെ തോല്‍പിച്ചായിരുന്നു. അന്നത്തെ ആറ് താരങ്ങള്‍ ഇപ്പോഴും ടീമിലുണ്ട്. നിലവിലെ ചാന്പ്യൻമാരായ മുംബൈ മറ്റൊരു സെമിയില്‍ വിദർഭയുമായി ഏറ്റുമുട്ടും.
Add Comment