Kerala

കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരൻ മരിച്ച നിലയിൽ

ഷൊർണൂരില്‍ ട്രെയിനില്‍ വച്ച്‌ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഷൊർണൂർ കാരക്കാട് മുല്ലക്കല്‍ വീട്ടില്‍ സന്തോഷ് (34) ആണ് മരിച്ചത്. ഒറ്റപ്പാലം തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മ സുമതിയും പ്രദേശവാസികളും ചേർന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലന്ന് അമ്മ പറഞ്ഞു. ഷൊർണൂർ പൊലീസ് എത്തി തുടർന്ന് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ വച്ച്‌ സൗമ്യ മരിച്ചു. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി.