Business

ടെസ്ലയുടെ ഓഹരി കുത്തനെ ഇടിഞ്ഞു

ടെസ്ലയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞതോടെ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്കിന്റെ സമ്പത്ത് ആദ്യമായി 400 ബില്യണ്‍ ഡോളറിന് താഴെയെത്തി. ഡിസംബര്‍ പകുതിയോടെ ടെസ്ല അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു.

ഓഹരി വിലകളെ മാത്രമല്ല ഇത് ബാധിച്ചിരിക്കുന്നത്. കമ്പനിയുടെ സെയ്ല്‍സ് നമ്പറുകളെയും ബാധിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍, ടെസ്ല ഡെലിവറികള്‍ 59% ഇടിഞ്ഞപ്പോള്‍, അതിന്റെ ഏറ്റവും നിര്‍ണായക വിപണികളിലൊന്നായ ചൈനയില്‍ 11.5% ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറിനു ശേഷമുള്ള ടെസ്ലയുടെ ഏറ്റവും മോശം വ്യാപാര ആഴ്ചയാണ് ഇത്.

ട്രംപിന്റെ രണ്ടാം ഊഴത്തില്‍ മസ്‌ക് നിര്‍ണായകമായ സ്ഥാനം അലങ്കരിക്കുകയും അലയൊലികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അത് വ്യാപാരത്തില്‍ പ്രതിഫലിക്കുന്നില്ല. നിലവില്‍ 394,6 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി, അതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നത് ടെസ്‌ലയാണ്. ട്രംപ് കൊണ്ടുവരുന്ന നയമാറ്റങ്ങള്‍ ടെസ്‌ലയ്ക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.