Lifestyle

സ്രാവിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിച്ച 55കാരിക്ക് നഷ്ടപ്പെട്ടത് ഇരു കൈകൾ

ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടാകുന്ന അപകടകങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. സ്രാവിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിച്ച 55കാരിക്ക് തന്റെ ഇരു കൈകളുമാണ് നഷ്ടപ്പെട്ടത്. കാനഡ സ്വദേശിയായ സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്.

വെസ്റ്റിന്‍ഡീസിലെ ടര്‍ക്‌സ്-കൈക്കോസ് ദ്വീപിലായിരുന്നു സംഭവം. പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ എത്തിയതായിരുന്നു സ്ത്രീയും കുടുംബവും. തീരത്തോടടുത്തെത്തിയ സ്രാവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് സ്രാവ് ഇവരെ ആക്രമിച്ചത്. ഇതുകണ്ടുനിന്ന ഭര്‍ത്താവും മറ്റാളുകളും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിന് ശേഷം 55-കാരി താഴെ കിടക്കുന്നതും പ്രാഥമിക ശുശ്രൂഷ നല്‍കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരെ ആക്രമിച്ച സ്രാവ് കടല്‍ക്കരയോട് ചേര്‍ന്ന് നീന്തുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരു വിനോദസഞ്ചാരി പകര്‍ത്തിയിട്ടുണ്ട്. ഏകദേശം 40 മിനിറ്റോളം 6 അടി നീളമുള്ള സ്രാവ് കടല്‍ക്കരയിലുണ്ടായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്ത്രീയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ് രാവിലെയായിരുന്നു സംഭവമെന്ന് ടര്‍ക്‌സ്-കൈക്കോസ് അധികൃതര്‍ സ്ഥിരീകരിച്ചു. നവംബറില്‍ തന്നെ ദ്വീപിന്റെ തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അധികൃതര്‍ പറയുന്നു.