Local

വിവാഹിതയെ വെട്ടി കൊലപ്പെടുത്തി യുവാവ് മരിച്ചു

വീട്ടിനുള്ളില്‍ യുവതിയെ വെട്ടിക്കൊന്ന നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. പുത്തൂർ വല്ലഭൻകര ലാല്‍ സദനത്തില്‍ ലാലുമോനെയാണ് (36) സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

വിവാഹിതയായ എസ്.എൻ പുരം കാരിക്കുഴി ലക്ഷംവീട് കോളനി ഷാജി മന്ദിരത്തില്‍ ഷാജിയുടെയും ഗിരിജയുടെയും മകള്‍ ഷാലുവിനെ (26) ലാലുമോന്റെ മൃതദേഹത്തിനടുത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഷാലുവിനെ കൊലപ്പെടുത്തിയ ശേഷം ലാലുമോൻ ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ലാലുമോന്റെ വീട്ടില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് വാതിലിന് സമീപത്ത് ഷാലുവിനെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടത്. ഉള്ളിലേക്ക് നോക്കിയപ്പോള്‍ ഇതേ മുറിയില്‍ തന്നെ ലാലുമോൻ തൂങ്ങിനില്‍ക്കുകയായിരുന്നു. തലയുടെ പിൻഭാഗത്തും കൈയിലും വെട്ടേറ്റ നിലയിലായിരുന്ന ഷാലുവിന്റെ ശരീരത്തില്‍ അനക്കം കണ്ടതോടെ പുത്തൂർ പൊലീസെത്തി ആംബുലൻസില്‍ കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തിയപ്പോള്‍ മരിച്ചു.

പുത്തൂർ ചന്തയിലെ സ്റ്റേഷനറി കടയില്‍ ലാലുമോൻ നേരത്തെ ജോലി ചെയ്തിരുന്നു. ഇതിന് എതിർവശത്തുള്ള ടെക്സ്റ്റൈല്‍സിലെ ജീവനക്കാരിയായിരുന്നു ഷാലു. അവിടെവച്ചാണ് ഇരുവരും പരിചയത്തിലായത്. 2022ല്‍ ഷാലുവിന്റെ വീടിന് അടുത്തുള്ള റബ്ബർ പുരയിടത്തിലെ മരത്തില്‍ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഷാലുവിനെ ലാലുമോൻ ഉപദ്രവിച്ചത് നാട്ടുകാരെത്തി തടഞ്ഞിരുന്നു. തുടർന്ന്, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഷാലു നല്‍കിയ പരാതിയില്‍ ലാലുമോനെ പുത്തൂർ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഷാലു എഴുകോണ്‍ കരീപ്ര സ്വദേശിയെ വിവാഹം കഴിച്ചു. ലാലുമോൻ ജയിലില്‍ നിന്നിറങ്ങി പാവുമ്ബയിലുള്ള സഹോദരിയുടെ വീട്ടിലേക്കും പോയി. അടുത്തിയിടെയാണ് പുത്തൂരിലെ വീട്ടിലേക്ക് ലാലുമോൻ വീണ്ടുമെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസം. എന്നാല്‍ ഷാലു ഈ വീട്ടിലേക്ക് എപ്പോഴാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇൻക്വസ്റ്റിന് ശേഷം ഇരുവരുടെയും മൃതദേഹം കൊട്ടാരക്കര ഗവ. അശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്തം പുരണ്ട കൊടുവാള്‍ പൊലീസ് മുറിയില്‍ നിന്നു കണ്ടെടുത്തു. ലാലുമോൻ അവിവാഹിതനാണ്.