Kerala

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ്; രൂക്ഷമായ ഭാഷയിൽ കത്തയച്ച് ഗവർണർ

തിരുവനന്തപുരം: മലപ്പുറം പരാമർശ വിവാദത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി കത്തയച്ചു. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു എന്ന് വിമർശനം ഉന്നയിച്ച കത്തിൽ രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കത്തിൽ വ്യക്തമാക്കി. ഒപ്പം താൻ ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവർണറുടെ അവശ്യം. നാല് മണിക്ക് രാജ്ഭവനിലെത്താൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദ്ദേശം നൽകി. സ്വർണ്ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നതടക്കം ദി ഹിന്ദുവിൽ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ നടപടി. ദേശവിരുദ്ധ പ്രവർത്തനം എന്താണെന്നും ദേശ വിരുദ്ധർ ആരാണെന്നും അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടർന്നാണ് ഗവർണർ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.  തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമാണ് എന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.