Politics

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് 15-ാമത് ജില്ല രൂപീകരിക്കണം; നയം പ്രഖ്യാപിച്ച് അൻവർ

മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് നയ പ്രഖ്യാപനത്തില്‍ പി വി അന്‍വറിന്റെ ഡിഎംകെ. മലബാറില്‍ പുതിയ ജില്ല വേണമെന്നും മൂന്ന് കളക്ടര്‍മാരുടെ ജോലിയാണ് മലപ്പുറത്തെ കളക്ടര്‍ ചെയ്യുന്നതെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു. ‘മലബാറിനോട് അവഗണന. മലപ്പുറത്തിന്റെ അവസ്ഥ മാറുന്നില്ല. തിരുവനന്തപുരത്ത് നിന്നുള്ള ദൂരം കൂടുന്തോറും വികസനം കുറവ് മതിയെന്ന ചിന്തയാണ് അധികൃതര്‍ക്ക്. സര്‍വ്വമേഖലകളിലും മലബാറുമായി അന്തരമാണ്. വിവാദങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കും ശേഷം മലപ്പുറം 1969 ല്‍ മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ജനസംഖ്യ 14 ലക്ഷമാണെങ്കില്‍ ഇപ്പോഴത് 45 ലക്ഷത്തിലധികമാണ്. മൂന്ന് കളക്ടറുടെ പണിയാണ് മലപ്പുറം കളക്ടര്‍ക്ക്. ത്രിപുര, മേഘാലയ, മണിപ്പൂര്‍ തുടങ്ങി ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളേക്കാള്‍ വരും ഇവിടുത്തെ ജനസംഖ്യ. ജനജീവിതത്തിന്റെ താഴേത്തട്ടിലേക്ക് സേവന പ്രവര്‍ത്തനം എത്തുന്നതിന് ജനസംഖ്യ തടസമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് 15-ാമത്തെ ജില്ല രൂപീകരിക്കണം’ എന്നാണ് ഡിഎംകെ ആവശ്യപ്പെടുന്നത്.