Kerala

മാതാപിതാക്കളെ വീടിന് പുറത്താക്കി മകൾ, പണം കിട്ടിക്കഴിഞ്ഞപ്പോൾ തങ്ങളെ വേണ്ടാതായി; വൃദ്ധദമ്പതികൾ

വർക്കല: വർക്കല അയിരൂരിൽ മാതാപിതാക്കളെ വീടിന് പുറത്താക്കി മകൾ ഗേറ്റ് അടച്ച സംഭവത്തിൽ പ്രതികരിച്ച് വൃദ്ധദമ്പതികൾ. പണം കിട്ടിക്കഴിഞ്ഞപ്പോൾ തങ്ങളെ മകൾക്ക് വേണ്ടായെന്നും തങ്ങൾ നൽകിയ പണം ഉപയോഗിച്ച് നിർമ്മിച്ച വീട്ടിൽ നിന്നാണ് തങ്ങളെ ഇറക്കി വിട്ടതെന്നും മാതാപിതാക്കൾ പറഞ്ഞു.

മകൾക്ക് 35 ലക്ഷം രൂപ നൽകിയിരുന്നു. അത് ഉപയോഗിച്ച് നിർമിച്ച വീട്ടിൽ നിന്നാണ് തങ്ങളെ പുറത്താക്കിയത്. സബ് കളക്ടറെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും. വീട്ടിൽ താമസിക്കാൻ അനുവാദം ഇല്ലെങ്കിൽ പണം തിരികെ നൽകണമെന്നും വൃദ്ധ ദമ്പതികൾ പറഞ്ഞു. പണം കിട്ടി കഴിഞ്ഞപ്പോൾ മാതാപിതാക്കളെ വേണ്ടാതായി. തങ്ങളുടെ ജീവിതം ഒരു പാഠമാകണം. മക്കൾക്ക് സ്വത്ത് നൽകി ആരും വഞ്ചിതരാകരുതെന്നും അവർ കൂട്ടിചേർത്തു.

കഴിഞ്ഞ ദിവസമാണ് വർക്കലയിലെ മകൾ മാതാപിതാക്കളെ പുറത്താക്കിയ ഗേറ്റ് അടച്ചത്. 79 വയസ്സുള്ള സദാശിവനെയും ഭാര്യ 73 വയസ്സുള്ള സുഷമ്മയെയുമാണ് മകൾ സിജി വീടിന് പുറത്താക്കിയത്. നാട്ടുകാരെത്തി ഗേറ്റ് തള്ളി തുറന്നെങ്കിലും ഇവർ മാതാപിതാക്കളെ വീടിനുള്ളിൽ കയറ്റാൻ തയ്യാറായില്ല. പിന്നീട് അയിരൂർ പൊലീസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും മകൾ വഴങ്ങിയില്ല. നേരത്തെയും സിജി മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിന്നാലെ ഇവരെ വൃദ്ധസദനത്തിലേക്ക് പൊലീസ് മാറ്റുകയായിരുന്നു.

Tags