Kerala

രണ്ടാംഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിട്ട് കോടതി

കൊച്ചി: സംശയത്തിന്‍റെ പേരില്‍ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിന്‍റെ ജീവപര്യന്തം കഠിനതടവ് ശിക്ഷ ഹൈകോടതി റദ്ദാക്കി.

തൃശൂർ സ്വദേശി ദേവദാസ് എന്ന ഉണ്ണിമോന്‍റെ ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് സി.പ്രദീപ് കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

തിരുവനന്തപുരം അഡീഷനല്‍ സെഷൻസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. രണ്ടാം ഭാര്യ അർച്ചനയെ 2009 ഡിസംബർ 28ന് തിരുവനന്തപുരത്ത് വാടകക്ക് താമസിക്കുമ്ബോള്‍ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. തുടർന്ന്, 2017ല്‍ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരെയായിരുന്നു അപ്പീല്‍.

സംഭവദിവസം പ്രതി കൃത്യം നടന്ന വീട്ടിലുണ്ടായിരുന്നു എന്ന് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് ശിക്ഷ റദ്ദാക്കിയത്. തെളിവ് നശിപ്പിച്ചു എന്ന കുറ്റവും നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിക്കായി സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള ഹാജരായി.